Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-06-08

ചരിത്രപാഠങ്ങള്‍






നാളയാണെന്‍റെ പേര്‌
പഴയ പുസ്തകത്തില്‍ നിന്നും
പുതിയ പുസ്തകത്തിലേക്ക്
മാറ്റിയെഴുതുന്നത്.
നാളെ
ഞാന്‍ പുതിയപേരിലറിയപ്പെടും.
കര്‍ഫ്യൂ മാറി
കാര്‍മേഘങ്ങള്‍ വിട്ടകന്ന
പുലരിയില്‍
ഓടക്കുഴലില്‍ നിന്നുള്ള
സ്വരമാധുരിയില്‍
പാലപ്പൂവും കൂവിളയിലയിയും
കോര്‍ത്ത ചന്ദനം ചാലിച്ച മാലയും
ചാര്‍ത്തി മൂളിവരുന്ന
കാറ്റിലേക്കിറങ്ങി
പുതിയോരു ചിന്തയും,
പുതിയോരു ഭാഷയും,
അപ്രാപ്യമാം ദൂരവും കീഴടക്കി
ഏതിരുളിലും തളരാതെ-
ഓര്‍മ്മതന്നുയരങ്ങളെ-
നെഞ്ചിലേറ്റി, കിനാവുകണ്ടുറങ്ങി
പുലരിയില്‍,
പൂന്തോട്ടത്തിലെ ചുവന്ന റോസയിലെ-
ഏറ്റവും വലിയ പനീര്‍പ്പൂവ്
തന്നെയെടുത്ത-
ലങ്കാരപ്പൂച്ചെടിയൊരുക്കി,
കിടക്ക കുടഞ്ഞ് വിരിച്ച്
നിലമടിച്ച് തുടച്ച്-
വെറും നിലത്ത് കാല്‍ നീട്ടിയിരുന്ന്
വെള്ളയപ്പവും താറാവിറച്ചിയും,
ചൂടുള്ള ചായയും കഴിക്കും.
നാളെ ഞാന്‍
ഒന്നിനും പരാതിപ്പെടുകയില്ല.
ഏറ്റവുമോടുവിലെത്തെ ദിവസം വരെ
ഒരു വഴി മാത്രം യാത്ര ചെയ്ത്
ഉള്ളിലുറയുന്ന ഭയപ്പാടിനെ-
വല്ലപ്പോഴുമൊരിക്കല്‍
കടപ്പുറത്ത് പോയി കടലകൊറിച്ച്
കടലിലേക്കിറങ്ങുന്ന സൂര്യനെ നോക്കി
അധികാരത്തിന്റെ വിസ്തൃതമായ-
ഇടം വലം മുറിയാത്ത-
സംഹിതകള്‍ തെറ്റാതെ-
എന്നും, ചരിത്രത്തോട് കടപ്പെട്ടിരിക്കും.
ചരിത്രത്തില്‍
നാളകളില്‍
ഞാനുണ്ടാവും.
ചരിത്രത്തിനാവശ്യം നാളകളെയാണ്‌.
ചരിത്ര നിലനില്പ്പ്
തന്നെ നാളകളിലാണ്.
{എന്നിരുന്നാലും
അനിവാര്യത, ശൂന്യത, നൈമഷ്യകം
എന്നിവ ചരിത്രത്തിന്റെ മാത്രം
ഏടുകളില്‍ കാണപ്പെടുന്നു}
ഇരുട്ടിന്‌ പകല്‍ പോലെ
ചരിത്രത്തിന്‌ നാളകള്‍.
ഇന്നലകള്‍, കഴിഞ്ഞ് പോയ
വൃത്തികെട്ട നിമിഷങ്ങള്‍, ദിനങ്ങള്‍
നാളയുടെ ചരിത്രം..
ന്‍റെതും.
2010-05-19

കെട്ടിയോള്‍


അവള്‍
കരിങ്കല്ല് കൊണ്ട് തീര്‍ത്ത-
ഹൃദയഭിത്തി പൊള്ളിച്ചവള്‍
കാണാകയത്തിനാഴം തേടിയലഞവള്‍
വിടവുകള്‍ വിളക്കി ബന്ധം 
നിലനിര്‍ത്തിയോള്‍

അവസാനശ്വാസം വരെ വീണിടത്തുരുണ്ട്
അന്ധാളിപ്പിന്റെ കനല്‍ ചവുട്ടി 
പ്രതീക്ഷയുടെ നക്ഷത്രവെളിച്ചം പകര്‍ന്നവള്‍
കര്‍മ്മ കാണ്‍ഡത്തിലുറച്ചു-
നിന്നാനല്ല ശീലങ്ങള്‍ 
രാവുറങ്ങും വരെയുറക്കെ പാടിയോള്‍
കടക്കെണികോളിലൊരു ഞാണ്‍ കയര്‍ 
കഴുത്തില്‍ മുറുക്കുവാനായവേ, യരുതെ-
ന്നോതി, മുടിമാടിയൊതിക്കിയോള്‍

നാളുകള്‍ നീളവേ ശീലങ്ങള്‍ മാറവേ,
വെളിച്ചം കെട്ടോടുങ്ങി ഇരുട്ട് പടരവേ-
അന്തിതിരിയിലൂറ്റി സ്വന്തം രക്തം 
പകര്‍ന്നവള്‍ ; സ്വയമെരിഞ്ഞവള്‍
കല്ലിച്ച നോവായവളിന്നുമെന്നും 
കാലം കഴിക്കുന്നു.
ഒരു നേരമെങ്കിലും, വെറുതെയെങ്കിലും
എല്ലാം നേരെയാകുമെന്നാശിച്ചു പോകുന്നു.

Back to TOP